നാറാണത്തു ഭ്രാന്തന്റെ സ്മൃതിയിൽ ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം തുലാം 1 (ഒക്ടോബർ 17) ന്


പട്ടാമ്പി:ഭ്രാന്താചലവും രായിരനല്ലൂർ മലയും:- വരരുചിയുടെ പന്ത്രണ്ട്മക്കളിലൊരാളായി പറയിപെറ്റ പന്തിരുകുലത്തിൽ  ജനിച്ചു പെരുമ കേട്ട നാറാണത്തു ഭ്രാന്തന് കുടിയിരിക്കുന്ന ക്ഷേത്രമാണ് കൈപ്പുറത്തുള്ള ഭ്രാന്താചലം . സമുദ്ര നിരപ്പില് നിന്ന് അഞ്ഞൂറടി ഉയരത്തിലാണ്  രായിരനല്ലൂർ  മല.
പാറയിൽ  കൊത്തിയ അറുപത്തിമൂന്ന് പടികൾക്ക്  മുകളിൽ  തീർത്തതാണ് ഭ്രാന്താചലം ക്ഷേത്രം.വലിയൊരു കാഞ്ഞിരമരവും അതിലൊരു വലിയ ചങ്ങലയും
(നാറാണത്തിനെ ബന്ധിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു ) ഇവിടെ കാണാം.  നാറാണത്തിൻറെ  ഭൂതഗണങ്ങൾ   സ്വന്തം ശക്തിയാൽ  ഒരു രാത്രി കൊണ്ട് നിര്മ്മിച്ചുവെന്നു കരുതപ്പെടുന്ന കടുത്ത വേനലിലും വറ്റാത്ത പാറയില് വെട്ടിയ നീരുറവകളും കാണാം . ക്ഷേത്രത്തിനോട് ചേര്ന്നു പാറമേല് കാണപ്പെടുന്ന മൂന്ന് ഗുഹകളും നാറാണത്തിന്റെ തന്നെ സൃഷ്ടിയായി വിശ്വസിക്കപ്പെടുന്നു.
നാറാണത്ത് ഭ്രാന്തന് കല്ലുരുട്ടിക്കയറ്റുകയും പിന്നീടത് തള്ളി താഴേക്കിട്ട് ആർത്തട്ടഹസിക്കുകയും ചെയ്തിരുന്ന മലയാണ് രായിരനല്ലുർ .ദുര്ഗ്ഗാ ദേവിയുടെ ഒരു ക്ഷേത്രമുണ്ട് മലമുകളില്. നാറാണത്ത് ഭ്രാന്തനുമുന്നില് ശക്തിസ്വരൂപിണിയായ ദുര്ഗ്ഗാ ദേവി പ്രത്യക്ഷപ്പെട്ടത് ഈ മലമുകളില് വെച്ചാണെന്നാണ് വിശ്വാസം. തുലാം ഒന്നിനാണ് ദുര്ഗ്ഗാദേവി നാറാണത്ത് ഭ്രാന്തന്റെ മുന്നില് പ്രത്യക്ഷപ്പെട്ടതെന്ന് കരുതപ്പെടുന്നു. തുലാം ഒന്നിന്ന് രായിരാംകുന്ന് കയറുന്നത് പുണ്യമാണെന്നാണ് ഭക്തജനവിശ്വാസം.
മാറാ രോഗ നിവാരണത്തിനുമെല്ലാം വഴിപാട് നടത്തി നാറാണത്ത് ഭ്രാന്തനേയും വന്ദിച്ച് കുന്ന് കയറുന്നവരുടെ തിരക്കായിരിക്കും തുലാം ഒന്നിന്.സന്താന സൌഭാഗ്യത്തിന് വേണ്ടി മലകയറുന്നവര് ആണ്കുട്ടിക്ക് വേണ്ടി കിണ്ടിയും, പെണ്കുട്ടിക്ക് വേണ്ടി ഓടവും കമഴ്ത്തി പ്രാര്ത്ഥിച്ച് മലയിറങ്ങുകയും സന്താനപ്പിറവിക്ക് ശേഷം അവിടെച്ചെന്ന് കമഴ്ത്തി വെച്ചിരിക്കുന്ന ഈ ഓട്ടുപാത്രങ്ങളില് നെയ്യ് നിറച്ച് മലര്ത്തി വെയ്ക്കുകയും വേണമെന്നാണ് വിശ്വാസം.ആമയൂര്‍ മനക്കാരാണ് കുന്നിന് മുകളില് ദേവീക്ഷേത്രം പണിതതും പൂജനടത്തുന്നതുമൊക്കേ.
പതിവ് മട്ടിലുള്ള പ്രതിഷ്ഠയില്ലാത്ത ക്ഷേത്രത്തില് ഭഗവതിയുടെ പാദമുദ്രയിലാണ് പൂജ. 'നാറാണത്തു ഭ്രാന്തന് ശ്രീ ദ്വാദശാക്ഷരി ട്രസ്റ്റാ'ണ് ക്ഷേത്രകാര്യങ്ങള് നിര്വഹിക്കുന്നത്. തന്റെ ഭ്രാന്തന്ചിന്തകള്കൊണ്ട് ലോകത്തെ അമ്പരപ്പിച്ച 'നാറാണത്ത്' ക്ഷേത്ര സങ്കല്പത്തിലും വ്യത്യസ്തകാഴ്ചപ്പാട് പുലര്ത്തിയതാവാം എന്ന് വിശ്വാസികള് കരുതുന്നു. ഇവിടെ സാമ്പ്രദായികമായ ഉത്സവവിശേഷങ്ങള്‍ പതിവില്ല .
ക്ഷേത്രം അശുദ്ധമായാല് പുണ്യാഹം പതിവില്ല; പകരം പഞ്ചഗവ്യം തളിക്കലാണ് രീതി. പ്രകൃതിഉപാസനയുടെ അടിസ്ഥാനമാവണം ഇതെല്ലാമെന്ന് കരുതപ്പെടുന്നു.
കൊപ്പം - വളാഞ്ചേരി റൂട്ടില് നടുവട്ടം ബസ് സ്റ്റോപ്പിലിറങ്ങി
ചെങ്കുത്തായ മലകയറിയാല് ക്ഷേത്രത്തിലെത്താം. ഈ സ്റ്റോപ്പിലിറങ്ങിയാല് മലകയറാന് പടവുകള് തീര്ത്തിട്ടുണ്ട്. തുലാം ഒന്നിനാവട്ടെ നാല് ദിക്കില്നിന്നും തീര്ഥാടകര് മലമുകളിലേക്കൊഴുകും. മുകളില് വിശാലമായ മൈതാനമാണ്. ഒരുഭാഗത്ത് നാറാണത്തുഭ്രാന്തന്റെ പടുകൂറ്റന് ശില്പവുമുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വളാഞ്ചേരി നഗരസഭാ സമ്പൂർണ്ണ പാർപ്പിട പദ്ധതിക്ക് തുടക്കമായി

പെരിന്തൽമണ്ണ ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു